Thursday, October 27, 2011

വിരുന്നുകാരന്‍






ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായിക ജീവിത സ്വപ്ന ശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ !
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽ നി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ.

നിൻ കനിവിൻ നിധി കുംഭത്താലേവമെ-
ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,
എന്തിനെനിയ്ക്കിനിയന്യ സമ്പത്തുകൾ
സംതൃപ്തനായ് ഞാൻ ജഗൽപിതാവേ!
ത്വൽക്കൃപാ ബിന്ദുവും മൌലിയിൽച്ചൂടിയി-
പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!

ഭാവ പ്രദീപ്തമാമെന്റെ മനം പോലെ, യി-
പ്പൂവിട്ട മുറ്റം പരിലസിപ്പൂ;
പിച്ച വച്ചെത്തുമെന്നോമനപ്പൈതലിൻ-
കൊച്ചിളം കാലടിപ്പാടു ചൂടി!
ധന്യമായെന്മിഴി രണ്ടു,മിന്നാനന്ദ-
ജന്യമായീടുമിക്കണ്ണുനീരിൽ!

ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-
ളാകാരമേന്തിയണഞ്ഞപോലെ,
കൈവല്യ കേന്ദ്രമേ, കമ്പിതമായൊരെൻ-
കൈകളിലെങ്ങനെ നീയൊതുങ്ങി?

0 comments: